മുക്തി


                          I
                     
കണ്ണു തുറന്നു നോക്കിയപ്പോൾ അവൻ അമ്പരന്നു. താനേതോ വിചിത്ര ലോകത്തെത്തിയിരിക്കുന്നുവെന്ന് അവന് മനസ്സിലായി.അവൻ, തൻ്റെ വലതു കൈതണ്ടയിലേയ്ക്ക് നോക്കി, മുറിവുണങ്ങിയിരുന്നു. ആശ്ചര്യമോ,ആവലാതിയോ അവൻ ചുറ്റും കണ്ണോടിച്ചു, ഒരാൾ തൻ്റെ അടുക്കലേക്ക് വരുന്നത് അവൻ ശ്രദ്ധിച്ചു.തലമുണ്ഡനം ചെയ്ത്, താടി നീട്ടി വളർത്തി, വലതു കൈയ്യിൽ ഒരു പുസ്തകവും, ഇടതു കൈയ്യിൽ ഒരു തട്ടവുമായി അയാൾ വരുന്നത് അവൻ നോക്കി നിന്നു, അയാളുടെ കാലുകൾ ചലിക്കുന്നില്ലായിരുന്നു, പക്ഷേ അവർക്കിടയിലെ ദൂരം കുറഞ്ഞു വരുന്നുണ്ടായിരുന്നു, താൻ അയാളുടെ അടുത്തേക്കാണോ അതോ അയാൾ തൻ്റെ അടുത്തേക്കാണോ വരുന്നതെന്ന് അവന് സംശയമായി. കറുത്ത ജുബ്ബയും വെളുത്ത പാൻ്റുമായിരുന്നു അയാളുടെ വേഷം, വലതു കൈയിൽ അയാൾക്ക് ആറു വിരലുകളുണ്ടായിരുന്നു, അയാൾ അവനെ നോക്കി പുഞ്ചിരിച്ചു, അൽപ്പം സങ്കോചത്തോടെ അവനും ചിരിച്ചു. അയാൾ കൈയ്യിലുണ്ടായിരുന്ന പുസ്തകം അവനു നേരേ നീട്ടി, അവൻ അതു വാങ്ങി, തട്ടത്തിൽ നിറച്ചിരുന്ന വെള്ളം അവൻ്റെ ശരീരത്തിൽ തളിച്ചു, ബാക്കിയുള്ളത് കുടിക്കാൻ ആവശ്യപ്പെട്ടു, അവൻ അയാളുടെ നിർദ്ദേശങ്ങൾ അനുസരിച്ചു. അയാൾ തൻ്റെ ആറാം വിരൽ അവനു നേരേ നീട്ടി, യാന്ത്രികമായി അവൻ തൻ്റെ വലതു കൈയ്യിലെ വിരലുകളാൽ അയാളുടെ വിരലിനെ ആവരണം ചെയ്തു. 'നിങ്ങൾ ആരാണ്?' എന്ന് അവനു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അവൻ മൗനം പാലിച്ചു.അവർ പതിയെ നീങ്ങി തുടങ്ങി, എത്തിച്ചേരണ്ട സ്ഥലത്തെ പറ്റിയുള്ള അവ്യക്തത ഒരു നിമിഷം അവനിൽ ഭീതിയുണർത്തി, പക്ഷേ പതിയെ അവൻ ആ യാത്ര ആസ്വദിച്ചു തുടങ്ങി, ആ വീഥിയിലെ പാതയോരങ്ങളിൽ വെളുത്ത നിറമുള്ള ചെടികളും കറുത്ത പൂക്കളും കണ്ട് അവൻ ആശ്ചര്യപ്പെട്ടു, എങ്ങും കറുപ്പും വെളുപ്പും മാത്രം, അവനമ്പരപ്പ് അടക്കാനായില്ല,
"കറുപ്പും വെളുപ്പും മാത്രമേ ഇവിടുള്ളോ?", അവൻ ഒടുവിൽ മൗനം ഭഞ്ജിച്ചു.
"ഏതാണോ നിങ്ങൾക്കിഷ്ടപ്പെട്ട നിറം അതായിരിക്കും നിങ്ങൾ ഇവിടെ കാണുക, ഞാനിവിടമെല്ലാം പച്ചയായിട്ടാണ് കാണുന്നത്...",മുഖം തിരിക്കാതെ,പുഞ്ചിരി മായ്ക്കാതെ അയാൾ പറഞ്ഞു.
"നിങ്ങളുടെ പേരെന്താണ്?", ഒന്നു പരിചയപ്പെട്ടാൽ നല്ലതായിരിക്കുമെന്ന ഭാവത്തിൽ അൽപ്പം വിനയത്തോടെ അവൻ ചോദിച്ചു.
" സുഗതൻ! ഈ ലോകത്തിൽ വരുന്നവരെ സ്വാഗതം ചെയ്യുന്നത് എൻ്റെ കർത്തവ്യമാണ്..", അയാൾ പറഞ്ഞു.
"നമ്മൾ എങ്ങോട്ടാണ് പോകുന്നത്?", ചുറ്റും കണ്ണോടിച്ചു കൊണ്ട് അവൻ തെല്ലൊരു ആകാംക്ഷയോടെ ചോദിച്ചു.
" സ്വഹത്യ നഗരം... ആത്മഹത്യ ചെയ്താളുകൾ താമസിക്കുന്ന നഗരമാണത്...", അയാൾ നിർഭാവത്തോടെ മൊഴിഞ്ഞു..
അവൻ നിർവികാരത്തോടെ മൂളി, "ആറു വിരലുകളുണ്ടല്ലോ?", അവനു ജിജ്ഞാസ കൂടി.
"നിങ്ങൾ ജീവലോകത്ത് ചെയ്ത പാപങ്ങൾ ഏറ്റുവാങ്ങാനാണ് എൻ്റെയീ ആറാം വിരൽ, എൻ്റെ വിരലിൽ സ്പർശിച്ച നേരം കൊണ്ടു നിങ്ങൾ പാപങ്ങളിൽ നിന്നും പൂർണ്ണ മുക്തനായി..", അയാൾ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.,"ആ കാണുന്ന കോട്ടയിലാണ് നിങ്ങളുടെ താമസം", ഒരു കോട്ട ചൂണ്ടി കാട്ടി അയാൾ പറഞ്ഞു, "അവിടെ,വാതിലിനടുത്തിരിക്കുന്ന ആളാണ് തുപ്പൻ, ആ നഗരത്തിൻ്റെ കാര്യക്കാരനാണ്, അദ്ദേഹത്തെയാണ് നമ്മളിപ്പോൾ കാണാൻ പോകുന്നത്.ആ കോട്ട വാതിലിൽ ചാരി നിൽക്കുന്നയാളാണ് ലവണൻ, അദ്ദേഹം ആ കോട്ടയുടെ കാവൽക്കാരനാണ്, ആ വാതിൽ നിങ്ങൾക്കായി തുറന്നു തരും, ഒരിക്കൽ തുറന്നു അകത്തു കയറിയാൽ പിന്നീടൊരു മടക്കയാത്രയില്ല..",അവസാന വാചകം അവനൊരു മുന്നറിയിപ്പായി തോന്നി.
അവർ ആ കോട്ടയുടെ മുന്നിലെത്തി.സുഗതൻ മുൻപ് നൽകിയ പുസ്തകം തിരികെ വാങ്ങി.അവർ തുപ്പൻ്റെ അടുക്കലേക്ക് ചെന്നു,സുഗതൻ പുസ്തകം തുപ്പന് കൈമാറി അവിടെ നിന്നും യാത്രയായി, തുപ്പൻ പുസ്തകം പരിശോധിച്ചിട്ട് മേശയുടെ മുകളിൽ തന്നെ വച്ചു.കറുത്ത് മെലിഞ്ഞ ആളായിരുന്നു തുപ്പൻ, തലമുടിയും താടിയും നീട്ടി വളർത്തിയിരുന്നു.
" പേര് - വൈശാഖ്, വയസ്സ്-25, ഉയരം - 172, തൂക്കം - 68, മരണകാരണം - കൈ തണ്ടയിലെ ഞരമ്പ് മുറിച്ച്... ശരിയല്ലേ?",അയാൾ മുഖമുയർത്തി ചോദിച്ചു., അവൻ അതെയെന്ന് മൂളി.
"ദാ..വലതു കൈ ഈ തട്ടത്തിലേക്ക് അമർത്തിയിട്ട് ആ പുസ്തകത്തിൻ്റെ ആദ്യ താളിൽ കൈ പതിപ്പിക്കുക..", ഒരു കറുത്ത ദ്രാവകം നിറച്ച തട്ടം ചൂണ്ടി കാണിച്ചു അയാൾ അവനോടായി പറഞ്ഞു, അയാളുടെ നിർദ്ദേശങ്ങൾ അവൻ അനുസരിച്ചു, 'എന്തായിരിക്കും ഈ പുസ്തകത്തിൽ', അവൻ്റെ മനസ്സിലുയർന്ന സംശയം അവൻ്റെ ചുണ്ടുകളേറ്റെടുത്തിരുന്നു...
''നിങ്ങളുടെ ജീവചരിത്രമാണിത്, നിങ്ങളുടെ സ്പർശനത്തിലൂടെ നിങ്ങൾക്കിഷ്ടമല്ലാത്തതും, വേദനിപ്പിക്കുന്നതുമായ കാര്യങ്ങൾ എല്ലാം മാഞ്ഞു പോയിട്ടുണ്ട്... ", നീണ്ടു വളർന്ന താടി രോമങ്ങളെ തഴുകി അയാൾ പറഞ്ഞു.
അമ്പരപ്പോ, സന്തോഷമോ, നിർവചിക്കാനാകാത്ത ഒരു വികാരം അവനനുഭവപ്പെട്ടു. അടഞ്ഞു കിടന്ന വാതിൽ തുറക്കാൻ തുപ്പൻ ആംഗ്യം കാണിച്ചു, ലവണൻ വാതിൽ തുറന്നു കൊടുത്തു. വൈശാഖിനോട് അകത്തേക്ക് കടക്കാൻ തുപ്പൻ ആദേശിച്ചു.ആ പഴയ ലോകത്തിലേയ്ക്ക് ഒരു മടക്ക യാത്ര ഇനിയില്ലെന്ന ബോധ്യത്തോടെ അവൻ അകത്തേക്കു നടന്നു, ആ വാതിൽ അടഞ്ഞിരുന്നു....
 
                      II  

ആ കോട്ട വാതിൽ ഒരു വലിയ ശബ്ദത്തോടെ അടഞ്ഞു. അവൻ തിരിഞ്ഞു നോക്കിയില്ല, തിരിഞ്ഞു നോക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾ എത്തിച്ചേരുന്ന ഒരു സ്ഥലമായിരുന്നില്ല അത്. കുറച്ചു ദൂരം പിന്നിട്ടപ്പോൾ അവൻ ഒരു വലിയ കണ്ണാടി കണ്ടു. അവൻ അതിന്നടുത്തേക്ക് നടന്നു, കണ്ണാടിയിൽ നോക്കിയ നിമിഷം അവനൊന്നു പിന്നോട്ടാഞ്ഞു, സംശയം ദൂരീകരിക്കാനെന്ന പോലെ അതിൽ വീണ്ടും അവൻ  ശ്രദ്ധയോടെ നോക്കി, അമ്പരപ്പോ, നിരാശയോ ആ നിമിഷത്തിലെ അവൻ്റെ മുഖഭാവത്തെ വർണ്ണിക്കുക കഠിനകരമാണ്. അവൻ കുറച്ചു നേരം കണ്ണാടിയിൽ നോക്കി നിന്നു, പൊടുന്നനെ ഒരു കൈ അവൻ്റെ ചുമലിൽ വീണു, ഒരു മധ്യവയസ്കൻ,ഏകദേശം അമ്പതു വയസ്സു പ്രായം തോന്നിക്കും, നരച്ച കുറ്റി രോമങ്ങൾ മുഖത്ത് അങ്ങിങ്ങായി വളർന്നു നിൽപ്പുണ്ട്, മുടി ചീകിയിരുന്നില്ല, കണ്ണിലെ തിളക്കം ലേശം മങ്ങിയിരുന്നു, കറുത്ത ഷർട്ടും വെളുത്ത മുണ്ടുമായിരുന്നു വേഷം. അയാൾ അവനെ നോക്കി പുഞ്ചിരിച്ചു, ബീഡിക്കറ അയാളുടെ ചുണ്ടുകളെ കറുപ്പിച്ചിരുന്നു, അതോ ചുണ്ടുകളും കറുപ്പായിട്ട് അനുഭവപ്പെട്ടതാണോ, സംശയം അവൻ ഉള്ളിലൊളിപ്പിച്ചു.
"എന്താണ് കണ്ണാടി നോക്കി നിൽക്കുന്നത്?", ഒരു പരിചിത ഭാവത്തിൽ അയാൾ ചോദിച്ചു.
"പണ്ടു കുട്ടിയായിരുന്നപ്പോൾ കണ്ണാടിയിലെ പ്രതിരൂപം കണ്ടു അമ്പരന്നിട്ടുണ്ട്, എന്നാലിപ്പോൾ പ്രതിരൂപത്തെ കാണാത്തതിനാലാണ് അമ്പരപ്പ്...", അവൻ മറുപടി പറഞ്ഞു,അവൻ്റെ നിരാശ കലർന്ന മറുപടി കേട്ട്, സമാധാനിപ്പിക്കാനെന്ന വിധം അയാൾ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു, ''ഇത് മുക്തി ദർപ്പണമാണ്, പുനർജന്മം സാധ്യമാകുന്ന സമയത്ത് മാത്രമേ, ഇതിൽ രൂപം പ്രതിഫലിക്കുകയുള്ളു, ഒന്നു കൂടി ജീവിക്കാൻ കൊതിക്കുന്നവർ ഈ ദർപ്പണത്തിനു മുന്നിൽ പ്രത്യക്ഷപ്പെടും, പ്രതിരൂപം കണ്ടവരെ തുപ്പൻ വിളിയ്ക്കും, കാണാത്തവർ തിരിച്ചു പോവുകയും ചെയ്യും.."
"നിങ്ങൾ വന്നു നോക്കാറുണ്ടോ?"
" എന്നും..., ഇപ്പോഴും....",അയാൾ ചിരിച്ചു കൊണ്ടു പറഞ്ഞു, അയാളുടെ മറുപടി അവനിലും ചിരിയുണർത്തി.
"തനിക്കിനി ഒന്നുകൂടി നോക്കണമെന്നുണ്ടോ?",അയാൾ ചോദിച്ചു.
"ഞാനൊരു കൗതുകത്തിനു വേണ്ടി നോക്കിയതായിരുന്നു , പുനർജന്മ കണ്ണാടി ഇനി നോക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എനിക്കിനിയും ജീവിക്കണമെന്നില്ല.. അത്രമേൽ വറ്റിയിരുന്നു എൻ്റെ കണ്ണുകളും ഹൃദയവും...",അവൻ മറുപടി പറഞ്ഞു. അയാൾ മൗനം പാലിച്ചു.
അവർ മുന്നോട്ട് നീങ്ങി, പോകുന്ന വഴിയെ അവർ സ്വയം പരിചയപ്പെട്ടു..
"എൻ്റെ പേര് അരവിന്ദൻ... നിങ്ങളുടെ?"
"വൈശാഖ്..."
"ചെറുപ്രായമായിരുന്നല്ലോ, ജീവിതം അത്രയ്ക്കും വിഷമമായിരുന്നോ...?",അയാളുടെ ചോദ്യത്തിൽ അൽപ്പം വാത്സല്യം കലർന്നിരുന്നു.
" ഉവ്വ്, അധികമൊന്നും ആലോചിച്ചില്ല, ആലോചിക്കാൻ തോന്നിയതുമില്ല ആ സമയത്ത്, ഒരു രക്ഷപ്പെടൽ മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു, മനസ്സിൽ തോന്നിയ ഏക വഴിയുമിതായിരുന്നു... ",അവൻ പറഞ്ഞു.
"പ്രേമ നൈരാശ്യമായിരുന്നോ?",അയാൾ ചോദിച്ചു.
" ഒരു പാട് കാരണങ്ങളിൽ ഒന്നതായിരുന്നു...",നിരാശ കലർന്ന ഒരു ചിരിയോടെ അവൻ പറഞ്ഞു.
"വിഷമങ്ങളിൽ നിന്നും കഷ്ടതകളിലും നിന്നും നമ്മൾ രക്ഷപ്പെട്ടു വന്നതല്ലേ ഇവിടെ, ഇനി വിഷമിക്കണ്ട കാര്യമില്ല...'',അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
"നിങ്ങൾക്കെന്തായിരുന്നു സംഭവിച്ചത്..?",അവൻ അയാളോട് ചോദിച്ചു.
"ആശ കഴിച്ചു മരിക്കാനിരുന്നതായിരുന്നു ഞാൻ, ഓരോ നിമിഷത്തിലും പുതു ആശകൾ നിറയാൻ തുടങ്ങിയപ്പോൾ മനസ്സിലായി, അവസാനിക്കുന്നയിടത്തു നിന്നും പുതിയ ആശകൾ വളരുമെന്ന്, ആശ അവസാനിപ്പിക്കാൻ ഞാൻ കണ്ടെത്തിയ മാർഗ്ഗമായിരുന്നു ആത്മഹത്യ....", അയാൾ പറഞ്ഞു.
"ഇപ്പോൾ ആശകളെല്ലാം ശമിച്ചോ...?",അവൻ ചോദിച്ചു..
"ഇപ്പോൾ ജീവിക്കാനൊരാശ തോന്നുന്നു..",സ്വയം പൊട്ടിച്ചിരിച്ചു കൊണ്ടയാൾ പറഞ്ഞു, അയാൾ തുടർന്നു,"ശരിയാണ് വിഷമങ്ങൾ ഈ ലോകത്തിലില്ല....അതു പോലെ സന്തോഷങ്ങളും..", അയാളുടെ മറുപടി കേട്ട് അവനൊരു നിമിഷം നിന്നു,തൻ്റെ ഇരട്ടി ജീവിതാനുഭവങ്ങളുള്ള ഒരാളുടെ വാക്കുകൾ ഇനിയും നിരാകരിക്കുന്നതിൽ അർത്ഥമില്ലെന്ന് ബോധ്യം വന്നതു പോലെ... അവർ വീണ്ടും മുന്നോട്ട് നീങ്ങി, അറിയാനും അടയാളപ്പെടുത്താനും ഇനിയുമേറെ ശവങ്ങളുണ്ടെന്ന ബോധ്യത്തിൽ.

                      III

വൈശാഖ് അരവിന്ദനുമായി സൗഹൃദത്തിലായി,ജീവലോകത്ത് അവൻ മറന്നതും ഒരു നല്ല സൗഹൃദം സ്ഥാപിക്കാനായിരുന്നു.
"പുതിയ ആള് വന്നല്ലോ...", ഒരു പുരുഷ ശബ്ദമായിരുന്നില്ല അത്. ശബ്ദം കേട്ട ഭാഗത്തേക്ക് അവൻ കണ്ണോടിച്ചു. ഒരു പെൺകുട്ടി അവരുടെ അടുക്കലേക്ക് വരുന്നുണ്ടായിരുന്നു.
"ഹാ സുഹാന!", അരവിന്ദൻ പരിചയം കാണിച്ചു, അയാൾ തുടർന്നു, "ഇത് വൈശാഖ് ഞങ്ങളിപ്പോൾ സുഹൃത്തുക്കളായി....", വൈശാഖിനെ നോക്കി ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു, അവനും ചിരിച്ചു കൊണ്ട് തലയാട്ടി, സുഹാന അവനെ നോക്കി പുഞ്ചിരിച്ചു. അവളുടെ ചുണ്ടുകളും കറുത്തിരുന്നു.. ഒരു സംശയം തീർന്നതിൻ്റെ സന്തോഷം പുഞ്ചിരിയാൽ അവൻ പ്രകടിപ്പിച്ചു. പക്ഷേ അവനെ അത്ഭുതപ്പെടുത്തിയത് സുഹാനയുടെ തലമുടിയായിരുന്നു.അത് നരച്ച് വെളുത്തിരുന്നു, ശബ്ദവും,രൂപവും  ഒരുരിപത് വയസ്സ് കഴിഞ്ഞ പെൺകുട്ടിയെ പോലെയായിരുന്നെങ്കിലും, അവളുടെ തലമുടി  അവൻ്റെയുള്ളിൽ അടുത്ത സംശയത്തിൻ്റെ വിത്ത് പാകി.
"സുഹാന...",സൗഹൃദത്തിൻ്റെ ആദ്യ ഘട്ടത്തിനു തുടക്കം കുറിച്ചു,കൈ നീട്ടി അവൾ പറഞ്ഞു.
"വൈശാഖ്.. ", അവൻ പൂർത്തിയാക്കി.
"ഈ സുഹാന ഒരു കവി കൂടിയാണ്", അവളെ നോക്കി അരവിന്ദൻ പറഞ്ഞു.
"കവയിത്രി...", അവൻ തിരുത്തി.
" ഹാ! രണ്ടുമൊന്നു തന്നെ, വ്യത്യാസമൊന്നുമില്ലല്ലോ...",അയാൾ അൽപ്പം ജളതയോടെ ചിരിച്ചു കൊണ്ടു പറഞ്ഞു.
"ജാള്യം വേണ്ട സോദരാ
അഭിമാനിക്കാം വേർതിരിവെന്ന
വ്യാധി മനസ്സിൽ പടരാത്തതിൽ ", സുഹാന കാവ്യാത്മകമായി അരവിന്ദനെ അഭിനന്ദിച്ചു.
കവിതയുടെ പൊരുൾ മനസ്സിലായതുകൊണ്ടോ, തിരുത്തൽ തിരിച്ചടിയായി ഏറ്റതു കൊണ്ടോ, അവൻ സുഹാനയെ നോക്കി നിന്നു.'ഇവർ എന്തിനായിരിക്കാം മരിച്ചത് ', അവൻ്റെയുള്ളിൽ അടുത്ത സംശയം എരിഞ്ഞു തുടങ്ങി.
"ഒരു സംശയം മനസ്സിൽ നിഴലിക്കുന്നുണ്ടെന്ന് തോന്നുന്നല്ലോ... എന്താണത്?",അവൻ്റെ മനസ്സ് വായിച്ചറിഞ്ഞതു പോലെ അവൾ അവനോടു ചോദിച്ചു.
ഒരു ഞെട്ടലായിരുന്നു അവൻ്റെ ആദ്യ പ്രതികരണം."എനിക്ക് രണ്ടു സംശയങ്ങളുണ്ട്.... ", അവൻ പറഞ്ഞു, "ചോദിക്കുന്നത് തെറ്റായിരിക്കാം, എങ്കിലും സംശയം ക്ലിയർ ചെയ്യാൻ ചോദിക്കുകയാണ്.. എന്തു കൊണ്ടാണ് നിങ്ങൾ ഇങ്ങനൊരു തീരുമാനമെടുത്തത്...?", അവൻ തൻ്റെ സന്ദേഹം ദ്യോതിപ്പിച്ചു.
"തീരുമാനം...?", ചോദ്യത്തിലെ അവ്യക്തത അവൾ ചൂണ്ടി കാട്ടി.
"ആത്മഹത്യ.. ", അവൻ വ്യക്തമാക്കി.
അൽപ്പ നേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു, "എനിക്കുണ്ടായിരുന്നതും നിങ്ങൾക്കില്ലാത്തതും ഒന്നു തന്നെ- വിലക്കുകൾ..., ഒഴുകാൻ അവസരം തന്നു, അവർ കെട്ടിയ വഴികളിലൂടെ, പറക്കാൻ അവസരം തന്നു, അറ്റം കെട്ടിയ ചരട് കൈക്കലാക്കി കൊണ്ട്, ഒഴുകാനും പറക്കാനും മനസ്സ് കൊതിച്ചപ്പോൾ, ജീവൻ അടർത്താൻ തീരുമാനിച്ചു, വഴങ്ങി മടുത്ത ആ ശരീരത്തിൽ നിന്നും", അവൾ ഒരു വിജയച്ചിരിയോടെ പറഞ്ഞു.
"കല്യാണം കഴിഞ്ഞായിരുന്നോ?", അവൻ ചോദിച്ചു.
"ഉവ്വ്, പ്രണയ വിവാഹമായിരുന്നു..", അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
"പ്രണയിച്ച ആളെ തന്നെ വിവാഹം കഴിക്കുന്നത് ഒരു ഭാഗ്യമാണ്.. ", അവൻ നിരാശയോടെ പറഞ്ഞു.
അരവിന്ദൻ അവൻ്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു., അവൻ തുടർന്നു, "ആഗ്രഹിച്ചതൊക്കെ കിട്ടിയായിരുന്നല്ലോ, എന്നിട്ടും എന്തിനാ...? അതിരു വിട്ട് ഒഴുകാനും, പറക്കാനും സമ്മതിക്കാത്തത് കരുതലിൻ്റെ,സ്നേഹത്തിൻ്റെ ലക്ഷണമാണ്..",സ്ഥിരാക്ഷരപ്പതിപ്പായ ഒരുവനെ പോലെ അവൻ പറഞ്ഞു.
" എല്ലാ ആണുങ്ങളും ഒരേ പോലാണല്ലേ...?", ഒരു പരിഹാസച്ചിരിയോടെ അവൾ ചോദിച്ചു.
അവളുടെ പരിഹാസത്തോടെയുള്ള വർഗ്ഗീകരണം അവനിലെ പുരുഷത്തത്തെ ചൊടിപ്പിച്ചു, പക്ഷേ അവൻ്റെ ഭിന്നത അവൻ പ്രകടിപ്പിച്ചില്ല.
അവൻ്റെ രോഷം മനസ്സിലാക്കിയെന്ന വിധം അവൾ മിസ്റ്റിക്കായി ഒന്നു ചിരിച്ചു, "കൂട്ടിലടച്ച കിളിയും, കല്യാണം കഴിഞ്ഞ പെണ്ണും ഒരു പോലെയാണ്.... രണ്ടു പേരുടെയും സ്വാതന്ത്ര്യം അവരുടെ ഉടമസ്ഥതരുടെ ഔദാര്യമാണ്..",അവൾ പറഞ്ഞു.
അവളുടെ വാക്കുകൾ അവനെ അത്ഭുതപ്പെടുത്തി, അവൻ മൗനിയായി നിന്നു., അവൾ തുടർന്നു, "നിങ്ങൾ പറഞ്ഞതുപോലെ ആദ്യം ഞാനത് സ്നേഹമാണെന്നു ധരിച്ചു, പിന്നീടത് ആവലാധിയായി തോന്നി, പിന്നെ അത് സംശയമെന്ന് കരുതി, അടിച്ചമർത്തലാണെന്ന് ബോധ്യപ്പെട്ടപ്പോൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു,അതിനു സാധിച്ചില്ല,ചട്ട കൂടുകൾ പല താഴിനാൽ ബന്ധിച്ചിരുന്നു, മതവും, സ്ത്രീയെന്ന ധാരണയും അതിലെ താഴുകളായിരുന്നു."
"ഒഴിഞ്ഞു മാറാൻ സാധിച്ചിരുന്നെങ്കിൽ ഈ ലോകം നിനക്കന്യമായി നിന്നേനേ...", അരവിന്ദൻ അവളെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു.
അവൻ ഒരു നിമിഷം തൻ്റെ ജീവിതം ഓർത്തെടുക്കാൻ നോക്കി, അവനു സാധിച്ചില്ല, "തനിക്കിഷ്ടപ്പെടാത്തതെല്ലാം നഷ്ടമാകും", തുപ്പൻ്റെ വാക്കുകൾ അവൻ ഓർത്തു.
"സംശയം തീർന്നോ?", അവൻ്റെ ചിന്തകളെ കീറി മുറിച്ചു കൊണ്ട് അവൾ ചോദിച്ചു.
അവൻ ഉവ്വെന്ന് മൂളി.
"രണ്ടാമത്തെ സംശയം...?", അവൾ ചോദിച്ചു.
അതിൻ്റെയുത്തരം തനിക്ക് കിട്ടിയെന്ന് അവൻ പറഞ്ഞു. 'മറയ്ക്കപ്പെട്ടതൊക്കെയും ഇപ്പോൾ വെളിച്ചം കണ്ടു, അവളുടെ തലമുടി വെളുത്തത് ,ചിന്തകളെയും ആഗ്രഹങ്ങളെയും പോലെ അവളുടെ മുടിയും മറച്ചതുകൊണ്ടാകാം', അവൻ മനസ്സിൽ കരുതി. പക്ഷേ അവൻ്റെയുള്ളിൽ വേറൊരു ആഗ്രഹം മുള പൊട്ടി, "എൻ്റെ ജീവിതകഥ എനിക്ക് കാണണം...", അവൻ അവരോടായി പറഞ്ഞു.അവർ മൂന്നു പേരും പുസ്തകശാലയിലേയ്ക്ക് നീങ്ങി, മറന്ന് പോയ ഏടുകളെ അറിയാൻ സാധിക്കുമെന്ന വിശ്വാസത്തിൽ...


                          IV

അവർ മൂന്നു പേരും പുസ്തക ശാലയുടെ മുന്നിലെത്തി.ശാലയുടെ മുന്നിൽ കറുത്തു, തടിച്ച ഒരു മനുഷ്യൻ ഇരിപ്പുണ്ടായിരുന്നു, അയാളുടെ വേഷവും കറുപ്പായിരുന്നു, നിഴൽ ഒരു രൂപത്തെ ആവാഹിച്ചതു പോലെ അയാൾ ആ വെളിച്ചത്തിനു വിപരീതമായി ഇരുന്നു.
"വിജയാ...", അരവിന്ദൻ അയാളെ വിളിച്ചു.
"ഹാ! അരവിന്ദാ.. ", അയാൾ മുഖമുയർത്തി.
"ഇത് വൈശാഖ്... പുതിയ ആളാണ്", വൈശാഖിനെ ചൂണ്ടി അരവിന്ദൻ അയാളോടു പറഞ്ഞു.
അയാൾ അവനെ നോക്കി പുഞ്ചിരിച്ചു.അവൻ്റെ ശ്രദ്ധ അയാളുടെ പിരിച്ചു കയറ്റിയ മീശയിലായിരുന്നു, 'ജീവലോകത്ത്, ഒരു പക്ഷേ ആ കൊമ്പൻ മീശ അയാളെ അടയാളപ്പെടുത്തിയിരിക്കണം', അവൻ മനസ്സിൽ കരുതി.
"ഇദ്ദേഹത്തിനു ജീവിത കഥ കാണണമെന്നുണ്ട്, അതാണിങ്ങോട്ടു വന്നത്...",സുഹാന വളച്ചു കെട്ടാതെ കാര്യത്തിലേയ്ക്കു കടന്നു.
"ഹം.. ", ഒരു പുരുഷ സ്വരത്തിൽ ആ കൊമ്പൻ മീശ തടവി, അയാൾ മൂളി., "വരൂ.... ", അയാൾ പറഞ്ഞു. അവർ അയാളെ പിന്തുടർന്നു. അപ്പോഴായിരുന്നു, അവനത് ശ്രദ്ധിച്ചത്, അയാളുടെ ഉളളം കൈ കറുത്തിരുന്നു, അവൻ പെട്ടെന്ന് അവൻ്റെ കൈയ്യിലേയ്ക്ക് നോക്കി, അതും കറുത്തിരുന്നു... തുപ്പൻ്റെ സന്നിധിയിൽ വച്ച് തൻ്റെ ജീവിത പുസ്തകത്തിൽ കൈ പതിപ്പിക്കാനായി ഒരു കറുത്ത ദ്രാവകത്തിൽ കൈ വച്ചത് അവൻ ഓർത്തെടുത്തു, അതായിരിക്കാം കൈപ്പത്തി കറുത്തത്, അവൻ കരുതി..., എന്നാൽ അരവിന്ദൻ്റെയും സുഹാനയുടെയും കൈത്തടത്തിനു അങ്ങനൊരു നിറമാറ്റം കാണാനില്ലായിരുന്നു. അവൻ ആ കറുപ്പ് മാറ്റാൻ കൈകൾ തമ്മിൽ ഉരസാൻ ശ്രമിച്ചപ്പോളായിരുന്നു അവൻ്റെ ഇടത്തേ കരതലവും കറുത്തിരിക്കുന്നതായി ശ്രദ്ധിച്ചത്, 'തങ്ങളുടെ മാത്രമെന്തായിരിക്കാം കറുത്തത്?', അവൻ്റെയുള്ളിൽ ഒരു സംശയം കൂടി കത്തി തുടങ്ങി.
വിജയൻ അവരെ ഒരു ക്യാബിനിലേയ്ക്ക് ആനയിച്ചു. "ഇവിടെ നിൽക്കുക, പേരും വിവരവും പറയുക, ഞാൻ അകത്തേക്കു പോയി പുസ്തകം എടുത്തു തരാം.. ", അയാൾ നിർദ്ദേശിച്ചു.വൈശാഖ് അയാളുടെ നിർദ്ദേശാനുസരണം പേരും വിവരങ്ങളും പറഞ്ഞു കൊടുത്തു. അയാൾ അകത്തേയ്ക്കു കടന്നു.,അയാൾ മറഞ്ഞുവെന്ന് ബോധ്യമായപ്പോൾ അവൻ അയാളുടെ വിവരങ്ങൾ അവരോടു ആരാഞ്ഞു.
"അയാൾ ഒരു പോലീസുകാരനായിരുന്നു, എന്താണ് മരണ കാരണമെന്നെനിക്കറിയില്ല, ഞാൻ ചോദിച്ചിട്ടുമില്ല..", അരവിന്ദൻ തനിക്കാകെ അറിയാവുന്ന വിവരം അവരോടു പങ്കുവച്ചു. വൈശാഖ് അധികമൊന്നും ചോദിക്കാൻ നിന്നില്ല, അവൻ്റെ ശ്രദ്ധ വീണ്ടും ജീവിത പുസ്തകത്തിലേയ്ക്കു തിരിഞ്ഞു. കുറച്ചു സമയം കഴിഞ്ഞു അയാൾ അവൻ്റെ പുസ്തകവുമായി വന്നു, അവനെ ആ ക്യാബിനിനടുത്തേക്കുള്ള മുറിയിലേയ്ക്കു കൊണ്ടുപോയി, "ഒരാൾക്കു മാത്രമേ അകത്തേയ്ക്ക് കടക്കാൻ അനുവാദം ഉള്ളു... ", വിജയൻ, ശാലയിലെ നിയമം പറഞ്ഞു കൊടുത്തു. അവർ അതനുസരിച്ചു.വൈശാഖ് പുസ്തകവുമായി അകത്തു കടന്നു. അവൻ്റെ വരവും കാത്ത് അവർ മുറിയ്ക്കരികിൽ സ്ഥാപിച്ചിരുന്ന കസേരകളിലിരുന്നു.
വൈശാഖ് ജീവിത പുസ്തകത്തിൻ്റെ താളുകൾ ശ്രദ്ധയോടെ വീക്ഷിച്ചു, താൻ ജനിച്ചതു മുതലുള്ള കാര്യങ്ങൾ അവൻ്റെ കൺമുന്നിൽ പ്രത്യക്ഷപ്പെട്ടു. മാഞ്ഞു പോകുമെന്നു കരുതിയ പല കാര്യങ്ങളും അവനതിൽ കാണാൻ സാധിച്ചു, തന്നെ വേദനിപ്പിച്ച പല കാര്യങ്ങളും അവൻ്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു, നിറത്തിൻ്റെയും ജാതിയുടെയും പേരിൽ താൻ അനുഭവിച്ച അവഗണനകളും കഷ്ടപ്പാടുകളും, ഒരു മാലയിലെ മുത്തുകൾ കോർത്തിണക്കിയത് പോലെ അവൻ കണ്ടു, 'തനിക്കിഷ്ടപ്പെടാത്തതൊക്കെയും മാഞ്ഞു പോകുമെന്ന് അയാൾ പറഞ്ഞത് എന്ത് അർത്ഥത്തിലാണ്', അവൻ ചിന്തിച്ചു. അവസാന താളുകളിലേയ്ക്ക് എത്തിയപ്പോൾ അവനെന്തക്കയോ സംശയങ്ങൾ തോന്നി തുടങ്ങി, ചില സംഭവങ്ങൾ ക്രോഡീകരിച്ചതിൽ ഒരു അപാകത അവനനുഭവപ്പെട്ടു, ഒടുവിൽ അവനു മനസ്സിലായി തൻ്റെ മരണകാരണം ഇതൊന്നുമല്ലെന്ന്, തൻ്റെ ഉള്ളം കൈയ്യിലെ കറുപ്പിനു തൻ്റെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നവൻ ആകുലപ്പെട്ടു, തേടി വന്ന കാര്യം നടക്കാതെ പോയതിൻ്റ നിരാശ അവൻ്റെ ശരീര ഭാഷയിൽ നിഴലിച്ചു, അവൻ പുസ്തകം വിജയനു കൈമാറി.
"എന്തായി..?", അരവിന്ദൻ അവനോടു ചോദിച്ചു.
"പ്രണയ നൈരാശ്യവും, പുലയനെന്നും കറുത്തവനെന്നുമുള്ള അവഗണനയ്ക്കുമപ്പുറം എന്തോ ഉണ്ടെന്ന് എനിക്കുറപ്പായിരുന്നു, പക്ഷേ അതെന്താണെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല.... ഞാൻ തേടി വന്ന ചോദ്യത്തിനുള്ള ഉത്തരം കിട്ടിയില്ലെങ്കിലും മറ്റു പല കാര്യങ്ങളുമെനിക്ക് മനസ്സിലായി, ഞാൻ വേദനിച്ചതും, എന്നെ വേദനിപ്പിച്ചതുമായ കാര്യങ്ങളെ ഞാൻ വെറുത്തിരുന്നില്ലയെന്നുള്ള സത്യം...", അവൻ പറഞ്ഞു.
ഇനിയെന്തെന്നുള്ള ചോദ്യത്തിനു അവർക്കുത്തരമില്ലായിരുന്നു. അവർ പുസ്തകശാലയിൽ നിന്നുമിറങ്ങി, വിജയൻ തൽ സ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരുന്നു, 'ഉളളം കൈ കറുത്തതെന്തെന്നതിനുള്ള ഉത്തരം  ഇയാൾക്കറിയായിരിക്കുമോ?', അവൻ്റെയുള്ളിൽ ഒരു സംശയം കൂടി കൂടു കൂട്ടി. 'തനിക്കിഷ്ടപ്പെട്ട നിറം മാത്രമേ കാണാൻ പറ്റുകയുള്ളു..', സുഗതൻ്റെ വാക്കുകൾ അവൻ ഓർത്തു, ' ഒരു പക്ഷേ ഈ കറുപ്പ് എനിക്കു മാത്രമേ അനുഭവപ്പെടുന്നുള്ളായിരിക്കും', അവൻ സ്വയം പറഞ്ഞു സമാധാനിച്ചു.പെട്ടെന്ന് അവൻ്റെ ബോധ മണ്ഡലത്തിൽ ഒരു തീപ്പൊരി ചിതറി, ' നിങ്ങൾ ചെയ്ത പാപങ്ങളെ ഞാൻ എൻ്റെയീ ആറാം വിരലിൽ ആകീകരണം ചെയ്തു', സുഗതൻ്റെ വാക്കുകൾ...
" സുഗതൻ....!", അവൻ്റെ ചുണ്ടുകൾ മന്ത്രിച്ചു.
"എന്താ?", സുഹാന ചോദിച്ചു.
"എൻ്റെ മരണം, ഞാൻ ചെയ്ത പാപത്തിൻ്റെ ഫലമാണ്, അതാണ് ഞാൻ ഓർക്കാൻ ഇഷ്ടപ്പെടാത്ത കാര്യവും... സുഗതൻ്റെ ആറാം വിരലിൽ ചേർന്ന ഞാൻ ചെയ്ത പാപമെന്താണെന്നെനിക്കറിയണം...", അവൻ്റെ ശബ്ദത്തിൽ നിശ്ചയ ദാർഢ്യത്തിൻ്റെ കണം അലിഞ്ഞിരുന്നു. അവൻ സുഗതനെ കാണാൻ തീരുമാനിച്ചു.


" ഒരിക്കൽ തുറന്നു അകത്തു കയറിയാൽ പിന്നീടൊരു മടക്കയാത്രയില്ല", സുഗതൻ്റെ മുന്നറിയിപ്പ് ഒരു നിമിഷത്തേക്ക് അവൻ മറന്നിരുന്നു.

                     V

"സുഗതൻ്റെയടുത്ത് എങ്ങിനെ പോകും...?", ആവേശം കെട്ടിറങ്ങി യാഥാർത്ഥ്യത്തിലേയ്ക്ക് വന്ന പോലെ അവൻ അവരോടായി ചോദിച്ചു.
" ഒരു വഴിയുമില്ല...", സുഹാന തുറന്നടിച്ചു.
"പക്ഷേ അയാളെ കണ്ടെങ്കിൽ മാത്രമേ ഞാൻ ചെയ്ത പാപമെന്തെന്നറിയാൻ സാധിക്കൂ....എനിക്കയാളെ ഏതു വിധേനെയും കണ്ടേ തീരു....'',അവൻ്റെ ബാലിശമായ ആവശ്യം കേട്ട് അവർ രണ്ടു പേരും ചിരിച്ചു.
"അതിനൊറ്റ വഴിയേയുള്ളു.... മുക്തി ദർപ്പണം....", അരവിന്ദൻ തുടർന്നു, "അതിൽ നിൻ്റെ പ്രതിരൂപം വന്നാൽ നിനക്കീ കോട്ടയിൽ നിന്നും പുറത്തു കടക്കാം...", അരവിന്ദൻ്റെ അഭിപ്രായം സ്വീകരിക്കാവുന്നതാണെന്ന് സുഹാനയും വാദിച്ചു.പ്രതീക്ഷയുടെ വെള്ളി വെളിച്ചം അവൻ്റെ കണ്ണിൽ പ്രതിഫലിച്ചു.
ആശകൾ, ആശയങ്ങളെ ചിലപ്പോഴൊക്കെ നിരാകരിക്കാറുണ്ട്, എന്നാലിതു കേവലം ആശയല്ല, ആവശ്യമാണെന്നുറപ്പിച്ചു അവൻ മുക്തി ദർപ്പണത്തിന്നടുത്തേയ്ക്കു നീങ്ങി.അപ്രതീക്ഷിതമായതെന്തോ കാണാൻ കഴിയുമെന്ന വിശ്വാസത്തിൽ അരവിന്ദനും സുഹാനയും അവൻ്റെയൊപ്പം കൂടി.
വൈശാഖിൻ്റെ ആവേശവും, പരവേശവും വിജയൻ നോക്കി നിന്നു. താനുമൊരിക്കൽ ഈ ആവേശത്തിനടിമപ്പെട്ടിട്ടുണ്ടെന്ന കാര്യം അയാൾ ഓർത്തു.ഇരവും പകലും രണ്ടെന്നു വരുത്താൻ അസാധ്യമായ ഈ ലോകത്ത്, സമയവും കാലവും തീരുമാനിക്കുന്നത് ചക്രങ്ങളല്ല, ഉള്ളിലെ നൈരാശ്യമാണ്. നൈരാശ്യത്തിൻ്റെ പരമോച്ചാവസ്ഥയിലാണ് ഒന്നു കൂടി ജീവിക്കാൻ ഇവിടെയുള്ളവർ വെമ്പൽ കൊള്ളുന്നത്, എന്നാൽ വീണ്ടുമൊരു ജന്മമെന്ന പുണ്യം സ്വമേധയാ തട്ടിയെറിഞ്ഞ ഒരാളായിരുന്നു വിജയൻ. അതിനു അയാൾക്കൊരു കാരണവുമുണ്ടായിരുന്നു, പക്ഷേ ആ കാരണമെന്തെന്ന് ഒരു രഹസ്യമായി അയാൾ സൂക്ഷിച്ചു, ആ ലോകത്തിലെ അനേകം രഹസ്യങ്ങളിലൊന്നായി അതിനെയും അയാൾ ഒളിപ്പിച്ചു.അതിനു ശേഷമായിരുന്നു ഈ പുസ്തക ശാലയുടെ സംരക്ഷകൻ്റെ ചുമതല അയാൾ ഏറ്റെടുത്തത്.

വൈശാഖും കൂട്ടരും ദർപ്പണത്തിനടുത്തെത്തിയിരുന്നു. ദർപ്പണത്തിന്നു മുന്നിൽ ഒരു നീണ്ട വരിതന്നെയുണ്ടായിരുന്നു, വൈശാഖും അരവിന്ദനും ആ വരിയിൽ സ്ഥാനം പിടിച്ചു, സുഹാന മാറി നിന്നു. പലരും പ്രതിരൂപം കാണാതെ നിരാശപ്പെട്ടു പോകുന്നുണ്ടായിരുന്നു, എന്നാൽ ആ വരിയിൽ സ്ഥാനമുറപ്പിച്ചവരിൽ ആരും തന്നെ പ്രതീക്ഷയറ്റ് മടങ്ങി പോകാൻ തയ്യാറല്ലായിരുന്നു. വൈശാഖ് സുഹാനയെ അടുത്തേക്ക് വിളിച്ചു."സുഹാനയെന്താണ് മാറി നിൽക്കുന്നത്...?", അവൻ ചോദിച്ചു.
"മരണം, ജീവിതത്തേക്കാൾ സുന്ദരമായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്, ആ ചിന്ത മായുമ്പോൾ ഞാനും വരാം, അതു വരെ എൻ്റെ മരണം അവരെ അലോസരപ്പെടുത്തട്ടെ...", സുഹാന മറുപടി പറഞ്ഞു.
" ആ ചിന്ത നിന്നെ തൃപ്തിപ്പെടുത്തുന്നുണ്ടാകാം, എന്നാലത് വ്യർത്ഥമാണ് ", ഒരു വയസ്സൻ , നരച്ച താടിയും മുടിയും, ചുണ്ടിൽ തിളക്കമാർന്ന ചിരിയുമായി അവരുടെ അടുക്കൽ വന്നു നിന്നു, പ്രായാധിക്യം ലവലേശം ബാധിക്കാത്ത ആ കണ്ണിലെ തിളക്കം വൈശാഖ് നോക്കി നിന്നു.
"എൻ്റെ അഭാവം അവരെ വിഷമിപ്പിക്കുമെന്ന് വിചാരിച്ചു. എൻ്റെ മരണം അവർക്കെന്നുമൊരു വേദനയായി കാണണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എൻ്റെ മുക്തിയോ, അവരുടെ വേദനയോ എന്താണ് എന്നെ സന്തോഷവതിയാക്കുകയെന്ന് അറിയില്ലെങ്കിൽ പോലും...",സുഹാനയുടെ ചുണ്ടുകൾ വിറച്ചിരുന്നു.
"നമ്മൾക്കെല്ലാവർക്കുമൊരു ധാരണയുണ്ട്, നമ്മളെന്ന ന്യൂക്ലിയസിനു ചുറ്റുമാണ് മറ്റുള്ളവർ കറങ്ങുന്നതെന്ന്, ഇതിലെ വൈരുധ്യമെന്തെന്നാൽ ഈ ധാരണ എല്ലാവർക്കുമുണ്ടെന്നുള്ളതാണ്, അതിനാൽ,തന്നെ ചുറ്റി കറങ്ങുന്ന ഏതേലും സൂക്ഷ്മകണം നഷ്ടപ്പെട്ടാൽ കുറച്ചു സമയം അവർ വേദനിക്കുമെങ്കിലും, അവർ വീണ്ടും പഴയ പോലെയാകും, അതാണ് ജീവിതം. അവരെ ജയിക്കാൻ വേണ്ടിയാണ് നീ ആത്മഹത്യ ചെയ്തതെങ്കിൽ നിനക്ക് വിജയമല്ല തോൽമയാണ് സംഭവിച്ചത്...", അയാൾ പറഞ്ഞു നിർത്തി.
വാക്കുകളുടെ ദൗർലഭ്യം ഒട്ടും ഏശിയിട്ടില്ലാത്ത ആളായിരുന്നു സുഹാന..., എന്നാലിപ്പോൾ അവളുടെ മറുപടി മൗനമായിരുന്നു.
ഈ ലോകത്തു വന്ന നാൾ മുതൽക്കെ കൂടെ കൂട്ടിയ അവളുടെ വിജയ ചിരി നഷ്ടമായിരിക്കുന്നു."പിന്നെ നിങ്ങളെന്തിനാണ് ആത്മഹത്യ ചെയ്തത്..?", സുഹൃത്തിൻ്റെ വാടിയ മുഖത്തിനു പകരമായി അരവിന്ദൻ അയാൾക്കെതിരെ വാക്കാൽ വാളോങ്ങി.
"എന്നെ കൊലപ്പെടുത്തിയതായിരുന്നു....",നിർവികാരത്തോടെ അയാൾ പറഞ്ഞു.
"പക്ഷേ ഇതു സ്വഹത്യ നഗരമാണ്... നിങ്ങൾക്കിവിടെ വരാൻ സാധിക്കില്ലല്ലോ....?", ഒരു നീണ്ട മൗനത്തിനു ശേഷം വൈശാഖ് കണ്ഠമനക്കി...
"എനിക്കു സാധിക്കും, എൻ്റെ ആവശ്യപ്രകാരം എനിക്ക് എവിടെ വേണമെങ്കിലും പോകാൻ സാധിക്കും... ", തലയുയർത്തി അയാൾ പറഞ്ഞു.
"അതെങ്ങിനെ...?", ഇത്തവണ സുഹാനയായിരുന്നു മന്ത്രിച്ചത്.
"ഞാൻ ശക്തനാണ്, നിങ്ങളിലേവരെക്കാട്ടിലും ശക്തൻ, പിന്നെ ഞാനീ നഗരം തെരഞ്ഞെടുത്തത് എന്നെ വധിച്ച ഘാതകൻ്റെ പാപം ഞാൻ സ്വയം ഏറ്റെടുക്കാൻ വേണ്ടിയാണ്....", അയാൾ പറഞ്ഞു.
"ശക്തൻ.....? നിങ്ങളുടെ അടുത്ത് ഒരു പാട് പണമുണ്ടോ....?, ആ അർത്ഥത്തിലാണോ നിങ്ങൾ ശക്തൻ എന്നു പറഞ്ഞത്..?", ഒരൽപ്പം പരിഹാസത്തോടെ അരവിന്ദൻ ചോദിച്ചു.
"പണം കൊണ്ട് ശക്തി കാട്ടുന്നത് ജീവലോകത്താണ്, ഇവിടെ അതിനു യാതൊരു പ്രസക്തിയുമില്ല.... ", അയാൾ മറുപടി പറഞ്ഞു.
"പിന്നെ അധികാരമോ... നിങ്ങൾ രാജാവായിരുന്നോ.. അതാണോ ശക്തൻ...?", വൈശാഖ് ചോദിച്ചു.
"രാജാവും അടിയാളനുമൊക്കെ മനുഷ്യ ലോകത്ത് മാത്രം, ആ അധികാരം ഇവിടെ ഉപയോഗിക്കാൻ സാധിക്കയില്ല", അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
"പിന്നെയെന്താണ്..?", സുഹാനയ്ക്ക് ക്ഷമ നശിച്ചിരുന്നു.
"എൻ്റെ നന്മകൾ തിന്മകളെക്കാൾ ഏറെ മുന്നിലായിരുന്നു, അതാണ് എന്നെ ശക്തനാക്കുന്നത്....", അയാൾ പറഞ്ഞു.
"നിങ്ങൾ ആരായിരുന്നു?, ഡോക്ടർ? കളക്ടർ?, പോലീസ്?, പട്ടാളക്കാരൻ? ആരായിരുന്നു?", വൈശാഖ് ചോദിച്ചു.
"ആരാച്ചാർ.... ", അയാൾ മറുപടി പറഞ്ഞു. " പാപികളെ മുക്തനാക്കുന്ന ആരാച്ചാർ... കരിന്തുണിയാൽ മൂടി, കയറിൽ കുരുക്കി,പാപങ്ങൾ മായ്ച്ചു പാപികൾക്ക് മോക്ഷം നൽകുന്ന ആരാച്ചാർ....."
ഒരു നീണ്ട മൗനം അവരെ മൂടി.
"ചെയ്ത പാപങ്ങൾ മറ്റുള്ളവരിൽ പഴിചാരുന്നതാണ് നിങ്ങളുടെ ദൗർബല്യം, കാരണമെന്തു തന്നെയായാലും നിങ്ങൾ ഒടുവിൽ ചെയ്ത പാപം ആത്മഹത്യയായിരുന്നു, ആ പാപം നിങ്ങൾ സ്വയം ഏറ്റെടുത്തെങ്കിൽ മാത്രമേ ഈ മുക്തി ദർപ്പണം നിങ്ങളെ സഹായിക്കുകയുള്ളു.... കാരണം അറിയാനായി മാത്രം ഈ പാപം ഏറ്റെടുത്താൽ ഈ ലോകത്തിൽ നിന്നും നിങ്ങൾക്ക് ഒരു മടക്കയാത്ര ഒരിക്കലുമുണ്ടാവില്ല.... ", അയാൾ പറഞ്ഞു.
മൗനത്തിലുമധികമായി അവർക്കൊരു മറുപടി ഇല്ലായിരുന്നു.
"വീണ്ടും കാണാം.....", അയാൾ യാത്ര പറഞ്ഞു.
ആ നീണ്ട വരി ചുരുങ്ങിയിരുന്നു...
''എന്താണ് പേര്?",പെട്ടെന്നെന്തോ ഓർത്തപ്പോലെ വൈശാഖ് ചോദിച്ചു.
അയാൾ മറുപടിയെന്നോണം ചിരിച്ചു കൈയ്യുയർത്തി കാട്ടി.
അവർ മൂന്നു പേരും ഞെട്ടി, അയാളുടെ കൈയ്യിൽ ആറു വിരലുകളുണ്ടായിരുന്നു....... "സുഗതൻ......?"
അയാൾ മാഞ്ഞിരുന്നു...


                       VI

"അതാരായിരുന്നു?", "സുഗതനായിരിക്കുമോ?", "സുഗതനാണെങ്കിൽ നമുക്കെന്തു കൊണ്ട് അയാളെ മനസ്സിലായില്ല....?", അങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളും, സംശയങ്ങളും അവർ പരസ്പരം ചോദിച്ചു കൊണ്ടിരുന്നു.
സംശയത്തിൻ്റെ കുരുക്കുകൾ അഴിയ്ക്കാൻ ശ്രമിക്കുമ്പോൾ അതു മുറുകകയാണെന്നവർക്കു തോന്നി. ഈ ലോകത്തിൽ നാളിതുവരെ അനുഭവിക്കാത്ത സങ്കീർണതകൾ അരവിന്ദനും സുഹാനയ്ക്കും ഇപ്പോളായിരുന്നു അനുഭവപ്പെട്ടത്.
"നമുക്ക് വിജയനെ ഒന്നൂടി കണ്ടാലോ...?", ആ വരിയിൽ നിന്നുമിറങ്ങി വൈശാഖ് ചോദിച്ചു. അവർ സമ്മതം മൂളി.അവർ മൂന്നു പേരും പുസ്തക ശാലയിലേയ്ക്ക് വീണ്ടും നീങ്ങി.
കാര്യങ്ങൾ ഇനിയും സങ്കീർണ്ണമാകുമെന്നറിയാമായിരുന്നിട്ടും, സുഹാനയും അരവിന്ദനും വൈശാഖിനെ തടഞ്ഞില്ല, സ്വയം ഒഴിഞ്ഞുമാറിയതുമില്ല, സംശയങ്ങൾക്ക് ഉത്തരം കിട്ടാനുള്ള വ്യഗ്രത മാത്രമായിരുന്നില്ല, സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും ഒരദൃശ്യ ചങ്ങല അവരെ തമ്മിൽ ബന്ധിച്ചിരുന്നു. അനേകായിരം ആളുകൾ ഈ ലോകത്തിലുണ്ടായിട്ടും, ഈ മൂന്നു പേർ തമ്മിൽ എങ്ങിനെ ഇങ്ങനെ ബന്ധപ്പെട്ടുവെന്നത് അവരുടെ മനസ്സിൽ ഇനിയും തോന്നാത്ത സംശയമായിരുന്നു, നിശ്ചിതമല്ലെങ്കിൽ കൂടി ചില സംശയങ്ങൾ,ദൂരികരിക്കാൻ ആഗ്രഹിക്കാത്തവയാണ്,കാരണം മറ്റു ചില ഘടകങ്ങൾ അവയെ മറയ്ക്കും...., ഇവിടെ അതു സൗഹൃദമായിരുന്നു.

അവർ പുസ്തക ശാലയുടെ മുന്നിലെത്തി, അവരുടെ വരവ് പ്രതീക്ഷിച്ചെന്ന വിധം വിജയൻ അവരെ ഒരു പുഞ്ചിരിയാൽ എതിരേറ്റു.
"ഈ ലോകം മൊത്തത്തിൽ ഒരു മിസ്റ്ററിയാണ്, ഓരോ തവണയും പല സംശയങ്ങൾ എന്നിൽ നിറയുന്നു, ഇപ്പോൾ ഞങ്ങൾ ആശിച്ച പോലെ സുഗതനെ കണ്ടു, പക്ഷേ ഞങ്ങൾക്കയാളെ മനസ്സിലായില്ല, മനസ്സിലുയർന്ന സംശയങ്ങൾ ചോദിക്കാനും സാധിച്ചില്ല, ഇനി എന്നെ സഹായിക്കാൻ കഴിയുന്നത് നിങ്ങൾക്കാണ്, എന്നെ പോലെ ചെയ്ത പാപമറിയാൻ വേണ്ടി മാത്രം ഒരു പുനർജന്മം ആഗ്രഹിച്ചതു നിങ്ങൾ മാത്രമാണ്, നിങ്ങൾക്കെന്താണ്  സംഭവിച്ചത്? ആരാണു സുഗതൻ? ഇതിൻ്റെയെല്ലാം ഉത്തരം നിങ്ങളെനിക്ക് തരണം...., അപേക്ഷയാണ്.....!", വൈശാഖ് തൻ്റെ സംശയങ്ങൾ അയാളോടു ചോദിച്ചു.
അയാൾ മിസ്റ്റിക്കായി ഒന്നു ചിരിച്ചു, ഒരുപാടുത്തരങ്ങൾ ഒളിപ്പിച്ച ഒരു ചിരി... "നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം എൻ്റെ കൈയ്യിലില്ല.... അറിയാവുന്ന ഉത്തരം നിങ്ങളോടു പങ്കിടാനും സാധിക്കയില്ല...കാരണം ഇതിൻ്റെ ഉത്തരങ്ങൾ നിങ്ങളല്ല, നിങ്ങളെയാണ് തേടി വരുന്നത്...",ഒരു നിഗൂഢമായ ചിരിയിൽ പൊതിഞ്ഞ് അയാൾ മറുപടി പറഞ്ഞു.
വൈശാഖ് വിഷണ്ണനായി തലയാട്ടി., യുദ്ധം ജയിപ്പാനായി പാഞ്ഞു വഴിമുട്ടി നിൽക്കുന്ന പോർക്കുതിരയുടെ ശീൽക്കാരവും, ദേഷ്യവും ഒന്നും അവനിൽ കണ്ടില്ല, നിസ്സംഗത.. നിസ്സംഗത മാത്രം.അവർ തിരിഞ്ഞു പോകാൻ വൈകുന്നുവെന്ന് ബോധ്യമായപ്പോൾ വിജയൻ സ്വപീഠത്തിലേയ്ക്ക് നീങ്ങി. നിശബ്ദതയും മ്ലാനതയും മാത്രം പ്രതീക്ഷിച്ചാൽ മതിയെന്ന് ബോധ്യമായപ്പോൾ അരവിന്ദനും സുഹാനയും വൈശാഖിനെ അവിടെ നിന്നും മാറ്റി.

ജീവിച്ചിരുന്നപ്പോൾ വൈശാഖിനും സുഹാനയ്ക്കും അരവിന്ദനും ലഭിക്കാതെ പോയത് ഒരു നല്ല സൗഹൃദമായിരുന്നു. മക്കളെ വളരെയധികം സ്നേഹിച്ച ഒരാളായിരുന്നു അരവിന്ദൻ,എന്നാൽ മക്കളുമായി ഒരു സൗഹൃദത്തിനു അയാൾ ശ്രമിച്ചിരുന്നില്ല.. അതു തന്നെയാകാം മരണത്തിനു ശേഷം തൻ്റെ മക്കളുടെ പ്രായമുള്ള സുഹാനയുമായും വൈശാഖുമായും അയാൾ സൗഹൃദത്തിലായത്.
പ്രണയത്തിനു വേണ്ടി സുഹാന ത്യജിച്ചത് തൻ്റെ അച്ഛൻ്റെ സ്നേഹമായിരുന്നു, അരവിന്ദനിൽ അവൾ തൻ്റെ അച്ഛൻ്റെ സൗഹൃദവും സ്നേഹവും കാണുന്നു. ദീർഘകാലം സുഹൃത്തായി ഇരുന്ന ആളിനെ തന്നെയായിരുന്നു സുഹാന വിവാഹം കഴിച്ചത്, പക്ഷേ പിന്നിട് ആ സൗഹൃദം അവൾക്കു നഷ്ടപ്പെട്ടു, അതായിരിക്കാം തൻ്റെ ഭർത്താവിൻ്റെ അതേ ചേഷ്ടകളും ചിന്തകളുമുള്ള വൈശാഖിനെ അവൾക്കു സുഹൃത്തായി ലഭിച്ചത്.
ജീവലോകത്ത് വൈശാഖ് ഏറ്റവും കൂടുതൽ സ്നേഹിച്ചത് അച്ഛനെയായിരുന്നു, എന്നാൽ അവസാന നാളുകളിൽ അവരുടെയിടയിൽ കലഹം പതിവായിരുന്നു, അവരുടെയിടയിൽ നഷ്ടപ്പെട്ടു പോയ ആ സ്നേഹവും സൗഹൃദവും അവനീ ലോകത്തിൽ ലഭിച്ചു.

മനസ്സിൽ കുമിഞ്ഞു കൂടി കിടക്കുന്ന സംശയങ്ങളുടെ തുകൽ കെട്ട് നന്നായി മുറുക്കി അവൻ മനസ്സിൻ്റെ ഒരറയിൽ പൂട്ടി വച്ചു. ഉത്തരങ്ങൾ തന്നെ തേടി വരുന്നതു വരെ ആ തുകൽ കെട്ട് അഴിയ്ക്കാതെ തന്നെയിരിക്കാൻ അവൻ ശ്രമിച്ചു. പൂ തേടിയലയുമ്പോൾ കിട്ടുന്നതു ചിലപ്പോൾ മുള്ളായിരിക്കാം, അതു നമ്മളുടെ മനസ്സിനെയും ശരീരത്തിനെയും കുത്തിനോവിക്കും, അലയേണ്ടിയിരുന്നത് ശരീരവും ആത്മാവും ഒന്നായിരുന്നപ്പോഴായിരുന്നു. ശരീരം വേർപ്പെടുമ്പോൾ അല്ലായെന്നവനു മനസ്സിലായി. താൻ യുദ്ധം ചെയ്തത് മറ്റുള്ളവരുമായിട്ടായിരുന്നില്ല.തൻ്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും താൻ അകന്നു നിൽക്കാനാഗ്രിച്ചത് തന്നിൽ നിന്നും തന്നെയായിരുന്നു. ഉള്ളിൽ കത്തുന്ന തിരി സ്വയം അണച്ച് താൻ പാപം ചെയ്തിരിക്കുന്നു. മരണത്തിനു മുമ്പുള്ള ജീവിതം വളരെ ചെറുതാണ്, എന്നാലതു കഴിഞ്ഞുള്ളത് ഏറെ വലുതാണ്. അവൻ അവരോടൊപ്പം നീങ്ങി. ആഗ്രഹങ്ങൾക്കും ആശകൾക്കും ജീവനുള്ളതു വരെയേ ആയുസ്സുള്ളുവെന്നവന് ബോധ്യമായി.

അവർ പോയി എന്ന് ബോധ്യമായപ്പോൾ വിജയൻ അവിടെ നിന്നുമെണീറ്റു, തൻ്റെ കൈ വെള്ളയിലേയ്ക്കു നോക്കി, അതു രക്തകറയായിരുന്നുവെന്ന് അയാൾക്കു അവരോടു പറയാൻ സാധിച്ചില്ല. താൻ ചെയ്ത ഒരു കൊലപാതകത്തിൻ്റെ ഫലമായിട്ടാണ് തൻ്റെ ഉള്ളം കൈ കറുത്തതെന്ന് അയാൾക്കു പറയാൻ തോന്നിയില്ല, കാരണം വൈശാഖിൻ്റെ കൈയ്യിലും ആ ഒരു രക്ത കറ അയാൾ കണ്ടിരുന്നു. അവനും ഒരു കൊലപാതകിയാണ്. സുഗതനെ അവർക്കു മനസ്സിലാക്കാൻ സാധിക്കാതിരുന്നത് അവർക്ക് സുഗതനെയായിരുന്നില്ല കാണേണ്ടതും അറിയേണ്ടതും,സുഗതൻ്റെ ആറാം വിരലിലലിഞ്ഞ പാപമായിരുന്നു. ആഗ്രഹങ്ങളും ആവശ്യങ്ങളും നമ്മളെ അന്ധന്മാരാക്കും.എത്തിച്ചേരേണ്ട സ്ഥലത്തെ പറ്റി മാത്രമായിരിക്കും നമ്മുടെ ചിന്ത, അതിന്നിടയിൽ വരുന്നവരെ നമ്മൾ ഗൗനിക്കാറില്ല, അവർക്കു സംഭവിച്ചതും അതു തന്നെയായിരുന്നു.

അവർ മൂന്നു പേരും മുക്തി ദർപ്പണത്തിന്നടുത്തിരുന്നു. ആ നീണ്ട വരിയെ നോക്കി ചിരിച്ചുകൊണ്ടിരുന്നു. ജീവിച്ചിരുന്നപ്പോൾ മനസ്സിലാക്കാൻ പറ്റാത്ത പല കാര്യങ്ങളും അവരിപ്പോൾ മനസ്സിലാക്കി.

സുഗതൻ അടുത്തയാളെ തുപ്പൻ്റെ സന്നിധിയിൽ കൊണ്ടു വന്നു.അതു ഒരു പെൺകുട്ടിയായിരുന്നു. തുപ്പൻ വിവരങ്ങൾ ശേഖരിച്ചു. "പേര്:രേവതി
വയസ്സ്: 23
തൂക്കം: 55 കിലോ
നീളം: 5 അടി
മരണകാരണം: കാമുകൻ കുത്തി കൊന്നു.. ", "ശരിയല്ലേ..?", അയാൾ ചോദിച്ചു.
അവൾ അതെയെന്ന് മൂളി. ജീവിത പുസ്തകത്തിൽ കൈയമർത്താൻ അയാൾ നിർദ്ദേശിച്ചു. അവൾ അനുസരിച്ചു. ജീവ ലോകത്ത് ഇഷ്ടപ്പെടാത്ത കാര്യങ്ങളൊക്കെയും മറക്കുമെന്നു അയാൾ പറഞ്ഞു. അവൾ തലയാട്ടി. സ്വഹത്യ നഗരത്തിനപ്പുറമുള്ള മൃതി നഗരത്തിൻ്റെ കവാടം തുറക്കാൻ തുപ്പൻ ലവണനോടു പറഞ്ഞു. ഇനിയൊരു മടക്കയാത്രയില്ലെന്ന ബോധ്യത്തിൽ രേവതി അകത്തേക്കു കടന്നു. ആ വാതിൽ അടഞ്ഞിരുന്നു. മനസ്സിൽ നിന്നും മാഞ്ഞു പോയ കൂട്ടത്തിൽ അവളുടെ കാമുകനായ വൈശാഖും മാഞ്ഞു പോയിരുന്നു.


"ഗതേ ഗതേ പര ഗതേ പര സംഗതേ ബോധി സ്വാഹ! "

------------------------------------------

Comments

Popular posts from this blog

മാധവി

Peace or Persistence