മാധവി
VIII "ചേട്ടൻ്റ ഓഫീസിലുള്ളതാ...", അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തും വിധം ചേട്ടത്തി മാധവിയോട് പറഞ്ഞു. കൂടുതൽ ചോദിച്ച് ശല്യം ചെയ്യേണ്ടെന്ന് കരുതി മാധവി ഒന്നും മിണ്ടാതെ, തലയാട്ടി പല്ലു കാട്ടി ചിരിച്ചു. ചേട്ടൻ്റെ അന്താളിപ്പും, അത്ഭുതവും മാറിയിട്ടില്ലെന്ന് മനസ്സിലായ മാധവി ചേട്ടനെ തന്നെ നോക്കി നിന്നു. മുഖം തരാതെ ഒഴിഞ്ഞു നിൽക്കുന്ന ചേട്ടനെ ഒരിക്കൽ കൂടി ചേട്ടത്തി രക്ഷിച്ചു, "മാധവിയെ പറ്റി ചേട്ടൻ എപ്പോഴും പറയും.. " "എപ്പോഴും..?", ഭംഗിവാക്കിലെ ആധികാരികതയെ മാധവി ചോദ്യം ചെയ്തു. "പ.. പലപ്പോഴും... ", ഒരു ഇളിഭ്യ ചിരിയോടെ അവർ പറഞ്ഞു.," ഞാൻ ചായ എടുക്കാം.. ", ചേട്ടത്തി സ്വയരക്ഷയ്ക്കു പറഞ്ഞു. "അച്ഛൻ...?" വീടിൻ്റെ മൂലകളും, ചുമരുകളും പരതിയ ചേട്ടൻ്റെ കണ്ണുകൾ പെട്ടെന്ന് മാധവിയിലേയ്ക്ക് തിരിഞ്ഞു, അത് കഴിഞ്ഞ് അയാളുടെ ഭാര്യയിലേക്കും. അടുക്കളയിലേയ്ക്ക് പോകാൻ ഒരുങ്ങിയ ചേട്ടത്തി പൊടുന്നനെ നിന്നു., "അച്ഛൻ... അച്ഛൻ്റെ കാര്യം ഒന്നും പറയാതിരിയ്ക്കാ ഭേദം, ഒന്നും ഓർമ്മയില്ല, അൽഷിമേഴ്സ് ആണ്. ചേട്ടനെ പോലും തിരിച്ചറിയുന്നില്ല...