മനുവിൻ്റെ നിഴലുകൾ

I
ചീവിടുകളുടെ ഒച്ചയ്ക്ക് ശല്യമാകരുതെന്നോണം ഇരുട്ടിൽ മനു നടന്നു. ഇരുട്ട് പാതി വിഴുങ്ങിയ, തെരുവു വിളക്കിൻ്റെ നേർത്ത പ്രകാശത്തിൽ തെളിഞ്ഞ വീട്ടിലേയ്ക്കായിരുന്നു അവൻ നടന്നു നീങ്ങുന്നത്. അൽപ്പം മുമ്പ് വരെ ഓടിയതിൻ്റെ കിതപ്പ് അവനിൽ നിന്നും പൂർണ്ണമായി മാറിയിരുന്നില്ല. അവൻ ആ വീടിൻ്റെ വാതിലിൽ മുട്ടാൻ തുടങ്ങി. അകത്തെ ബൾബുകൾ ഓരോന്നായി തെളിഞ്ഞു. പുറംവാതിലിൻ്റെ ചുമരിൽ ചാരി കിടന്ന 60W ബൾബ് ജ്വലിച്ചു.ആ ബൾബിൻ്റെ വെളിച്ചത്തിൽ അസ്വസ്ഥനായ മനുവിൻ്റെ മുഖം തെളിഞ്ഞു.
വാതിൽ തുറന്ന് ഉറക്കച്ചടവോടെ ഒരു ചെറുപ്പക്കാരൻ വന്നു. ഇരുട്ടിൽ മുഖം വ്യക്തമാകാത്തത് കൊണ്ട് അവൻ കണ്ണു തിരുമ്മി കുറച്ചു കൂടെ വ്യക്തത വരുത്താൻ ശ്രമിച്ചു. "ഹാ.. ഡാ നീയോ... ഫ്രണ്ടാമ്മേ..."പരിചിതമായ മുഖമെന്ന് മനസ്സിലായപ്പോൾ ഇടത് കക്ഷം ചൊറിഞ്ഞവൻ പറഞ്ഞു. അവൻ പറഞ്ഞു മുഴുവിക്കുന്നതിനു മുന്നേ തന്നെ പാതി തുറന്ന വാതിൽ അവൻ്റെ അമ്മ അടച്ചു. ആകെ സംഭ്രമിച്ചു നിൽക്കുന്ന മനുവിൻ്റെ മുഖം കണ്ടപ്പോൾ അവൻ കാര്യം ആരാഞ്ഞു, "എന്താടാ സീൻ....?"
"ഞാൻ അവനെ കൊന്നടാ.."
"കൊന്നോ...?ആരെ...? മൈരേ എന്തുവാ പറയുന്നേ...?ആരെ കൊന്നന്നാ...?" ആവുന്നത്ര ചോദ്യങ്ങൾ ഒറ്റ ശ്വാസത്തിൽ അവൻ ചോദിച്ചു.
" ആ പൊലയനേ.. എൻ്റെ അനിയത്തിയെ കൊണ്ട് പോയ മൈരനേ...", ദേഷ്യത്തോടൊപ്പം താൻ ചെയ്തത് ശരിയാണെന്നൊരു ധാർഷ്ട്യവും അവൻ്റെ വാക്കുകളിൽ നിറഞ്ഞു.
"നീ എന്ത് പണിയാ മൈരേ കാണിച്ചേ... അവൾ അവൻ്റോടൊപ്പം ഇഷ്ടപ്പെട്ടു പോയതല്ലേ.. തട്ടി കൊണ്ട് പോയതൊന്നുമല്ലല്ലോ.. നീ അവരാതം കാണിച്ചിട്ടു ഓടിയെൻ്റെ വീട്ടിൽ വന്നതെന്തിനാ മൈരേ... ?" അസ്വസ്ഥനായി തല ചൊറിഞ്ഞു അവൻ ചോദിച്ചു.
"നീ ഇവടെ വരുന്നതാരേലും കണ്ടോ?",ഉത്തരമില്ലാതെ തല കുനിച്ചു നിന്ന മനുവിനെ സമാധാനിപ്പിക്കാനായിട്ട് അവൻ ചോദിച്ചു. അറിയില്ലെന്നവൻ മറുപടി പറഞ്ഞു. അസ്വസ്ഥനായി അവൻ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
ആരുമാരും സംസാരിക്കാതെ മൗനത്തിനു വഴിയൊരുക്കിയ സമയത്ത് മനു സംസാരിച്ചു തുടങ്ങി.,"എന്നെ രക്ഷിക്കളിയാ... തത്ക്കാലം ഒളിയ്ക്കാൻ ഒരു സ്ഥലം.. വേറെ വഴിയില്ലടാ.." മനുവിൻ്റെ അപേക്ഷയിൽ മനസ്സലിവ് തോന്നി സുഹൃത്ത് അവൻ്റെ ചുമലിൽ തട്ടിയാശ്വസിപ്പിച്ചു കൊണ്ട് ചോദിച്ചു, " ബോഡി എന്ത് ചെയ്തു? നീ ഡീറ്റയിലായിട്ട് പറ.."
മുഖം ഇടത്തേയ്ക്കു ചെരിച്ചു,നോട്ടം ദൂരേയ്ക്കെറിഞ്ഞു മനു സംഭവിച്ച കാര്യങ്ങൾ പറഞ്ഞു തുടങ്ങി.


തുടരും.....

Comments

Popular posts from this blog

മാധവി

മുക്തി

Peace or Persistence